സാഹിത്യകാരനും തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ എന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി. (81) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ ആയിരുന്നു അന്ത്യം. 1941 ജൂണ്‍ 23ന് കിരാലൂരില്‍ ജനിച്ചു. കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖമനയാണ് മാടമ്പ്. അച്ഛന്‍ ശങ്കരന്‍ നമ്പൂതിരി നാട്ടില്‍ പ്രമുഖനായിരുന്നു. സംസ്കൃതം, ഹസ്തായുര്‍വേദം (ആന ചികിത്സ ) എന്നിവ പഠിച്ചു. കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ഥ പാദശ്രീ ഗുരുവുമാണ് ഗുരുക്കന്മാര്‍. പരേതയായ സാവിത്രി അന്തര്‍ജ്ജനം ആണ് ഭാര്യ. ജസീന മാടമ്പ്, ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍ .
മാടംപിന്റെ നോവലുകളും കഥകളും കേരള സമൂഹത്തിന്റെ നേർ ചിത്രങ്ങളാണ്. അദ്ദേഹത്തിന്‍റെ തിരക്കഥകളും വളരെ ജനപ്രിയങ്ങളായിരുന്നു. 2000 ല്‍ ജയരാജിന്റെ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനയ്ക് ദേശീയ പുരസ്കാരം ലഭിച്ചു. നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഭ്രഷ്ട്, അശ്വധാമാ, കരുണം, ഗൗരീശങ്കരം, പരിണയം, മകള്‍ക്ക്, ശലഭം എന്നീ മലയാള ചിത്രങ്ങളുടെ കഥ മാടമ്പിന്റെതാണ്.
വടക്കും നാഥന്‍, കരുണം, പോത്തന്‍ വാവ തുടങ്ങി പല ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കലാസാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്നു. ഇടത് സഹയാത്രികനായിരുന്ന മാടമ്പ് അടുത്ത കാലത്താണ് ബി.ജെ.പി പക്ഷത്തേക്ക് നീങ്ങിയത്. 2001ൽ ബി.ജെ.പി. സ്ഥാനാർഥിയായി കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇടത് സഹയാത്രികനായിരുന്ന മാടമ്പ് ബി.ജെ.പി പക്ഷത്തേക്ക് നീങ്ങിയതും സ്ഥാനാർഥിയായതും വലിയ ചർച്ചക്ക് ഇടയാക്കിയിരുന്നു. താമരചിഹ്നത്തിൽ തന്നെയാണ് അന്ന് മത്സരിച്ചതും.

0 അഭിപ്രായങ്ങള്‍