വടക്കാഞ്ചേരി :
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആവേശകരമായ മത്സരം നടന്ന മണ്ഡലമായിരുന്നു തൃശ്ശൂർ ജില്ലയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി. സീറ്റ് നിൽനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ എൽഡിഎഫും കളം നിറഞ്ഞതോടെ പോരാട്ടം കനത്തു.
കടുത്ത നാടകീയതകൾക്കൊടുവിൽ 43 വോട്ടുകൾക്ക് അനിൽ അക്കരയിലൂടെ യുഡിഎഫ് മണ്ഡലം നിലനിർത്തുകയായിരുന്നു.
എന്നാൽ ഇത്തവണ പോരാട്ടം കൂടുതൽ വാശിയേറിയതാകാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്.
1957 മുതല്‍ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ എട്ടിലും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് വടക്കാഞ്ചേരി.
2004 ലായിരുന്നു മണ്ഡലത്തിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത്. കോണ്‍ഗ്രസിന്റെ കുത്തക തകർത്ത് അന്ന് സിപിഎമ്മിലെ എസി മൊയ്തീൻ മണ്ഡലം പിടിച്ചു.
കെ മുരളീധരനെയായിരുന്നു പരാജയപ്പെടുത്തിയത്.
എന്നാൽ 2011 കോൺഗ്രസിന്റെ സിഎൻ ബാലകൃഷ്ണൻ മണ്ഡലം തിരിച്ച് പിടിച്ചു. 6685 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 67911 വോട്ടുകള്‍ നേടിയായായിരുന്നു വിജയം.എൽഡിഎഫിലെ എൻആർ ബാലനെയായിരുന്നു സിഎൻ പരാജയപ്പെടുത്തിയത്.
2016 ൽ സിഎൻ ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നുള്ള ആവശ്യങ്ങൾ ഉയർന്നെങ്കിലും മണ്ഡലത്തിൽ യുവ സ്ഥാനാർത്ഥിയെന്ന ചർച്ച ശക്തമായി. ഇതോടെ മുൻ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അനിൽ അക്കരയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
മറുവശത്ത് മണ്ഡലം പിടിക്കാൻ എൽഡിഎഫ് ഇറക്കിയതാകട്ടെ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മേരി തോമസിനേയും. അനിൽ അക്കരയ്ക്കെതിരെ ആദ്യം കെപിഎസി ലളിതയെ മത്സരിപ്പിക്കാനായിരുന്നു പാർട്ടിയിലെ തിരുമാനം. എന്നാൽ ഇതിനെതിരെ പ്രാദേശിക നേതാക്കൾ രംഗത്തെത്തി.
ജില്ലയിലെ മുതിർന്ന നേതാവായ സേവ്യര്‍ ചിറ്റിലപ്പിള്ളിയെ മത്സരിപ്പിക്കണമെന്ന ആവശ്യവമായിരുന്നു ഡിവൈഎഫ്ഐ ഉയർത്തിയത്.ഇത് സംബന്ധിച്ച് തർക്കം രൂക്ഷമായതോടെ ഇരുവർക്കും സീറ്റ് നൽകാതെ മേരി തോമസിനെ മത്സരിപ്പിക്കുകയായിരുന്നു.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ 43 വോട്ടുകൾക്കായിരുന്നു അന്ന് അനിൽ അക്കരെ വിജയിച്ചത്.
അനില്‍ അക്കരയ്ക്ക് 65,535 വോട്ടും എല്‍ഡിഎഫിലെ മേരി തോമസിന് 65,492 വോട്ടുമാണ് ലഭിച്ചത്. ബിജെപി 26,652 വോട്ടുകളും നേടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ഇക്കുറി എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുകയാണ് സിപിഎം ലക്ഷ്യം വെയ്ക്കുന്നത്.
കോൺഗ്രസ് ഇക്കുറിയും അനിൽ അക്കരെയെ തന്നെയാകും മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കുക. ലൈഫ് മിഷൻ വിവാദവുമയർത്തി സിപിഎമ്മിനെ കടുത്ത പ്രതിരോധം തീർക്കാൻ അനിലിന് സാധിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പോടെ മണ്ഡലത്തിൽ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് സിപിഎം. ലൈഫ് മിഷൻ വിവാദം വലിയ ചർച്ചയാക്കിയിട്ടും വടക്കാഞ്ചേരിയിൽ ഇക്കുറി നിലംതൊടാൻ പോലും കോൺഗ്രസിന് കഴിഞ്ഞില്ല. മാത്രമല്ല കൂറ്റൻ മുന്നേറ്റം നടത്തി എൽഡിഎഫ് വിജയിച്ച് കയറുകയും ചെയ്തു.
വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെടെ എൽഡിഎഫായിരുന്നു ആധിപത്യം നിലനിർത്തിയിരുന്നത്. 41 ൽ 24 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. യുഡിഎഫിന് 17സീറ്റും ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു. നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇടതുമുന്നണി.
മുതിർന്ന നേതാക്കളേയും ഇക്കുറി ഇവിടെ സ്ഥാനാർത്ഥികളായി പരിഗണിച്ചേക്കുക.
സേവ്യര്‍ ചിറ്റിലപ്പള്ളിയുടേയും അനൂപ് കിഷോറിന്റെയും പേരുകളാണ് നിലവില്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സേവ്യര്‍ ചിറ്റിലപ്പിള്ളി.
പ്രമുഖ സഹകാരിയായ അനൂപ് കിഷോര്‍ ഇത്തവണ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വടക്കേക്കര ഡിവിഷനില്‍ മത്സരിച്ച് വിജയിച്ചിരുന്നു. ബിജെപിക്ക് വേണ്ടി കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ് ബാബുവാകും സ്ഥാനാർത്ഥി.


0 അഭിപ്രായങ്ങള്‍