മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായെത്തിയ സ്വര്‍ണ്ണകള്ളക്കടത്ത് കേസ്സിലെ പ്രതി സ്വപ്നാ സുരേഷിന് ഉന്നതരുള്‍പ്പെടെയുള്ളവരെ ബന്ധപ്പെടാനടക്കമുള്ള സഹായങ്ങള്‍ ഒരുക്കിയത് മന്ത്രി എ.സി. മൊയ്തീനാണെന്ന് അനില്‍‌ അക്കര എം.എല്‍.എ പറഞ്ഞു.


 

തൃശ്ശൂര്‍: മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായെത്തിയ സ്വര്‍ണ്ണകള്ളക്കടത്ത് കേസ്സിലെ പ്രതി സ്വപ്നാ സുരേഷിന് ഉന്നതരുള്‍പ്പെടെയുള്ളവരെ ബന്ധപ്പെടാനടക്കമുള്ള സഹായങ്ങള്‍ ഒരുക്കിയത് മന്ത്രി എ.സി. മൊയ്തീനാണെന്ന് അനില്‍‌ അക്കര എം.എല്‍.എ പറഞ്ഞു.


ഏഴാം തീയതി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ട സ്വപ്ന ഏകദേശം 6 ദിവസത്തോളം മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജായ സ്വപനയെ വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ സ്വപനയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു പ്രതി റമീസിനെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 


മന്ത്രി എ.സി. മൊയ്തീന്‍ ഒന്‍പതാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടറുമായി എത്തി  മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന പ്രാണ്‍ പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിക്ക് ആവശ്യമായി വരുന്ന തുക സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തിയിട്ടുള്ളത്. പദ്ധതി പ്രഖ്യാപിച്ച അന്നു തന്നെ അദ്യ സ്പോണ്‍സറായി ഞാന്‍ പത്ത് യൂണിറ്റുകള്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ഈ പരിപാടിയില്‍ സ്ഥലം എം.എല്‍.എ യും എം.പി.യെയും മറ്റ് ജനപ്രതിനിധികളെയും ഒഴിവാക്കിയാണ് നടത്തിയത്. എട്ടാം തീയതി എട്ടു മണിയോടെ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിരുന്ന ഞാനുമായി മന്ത്രി ഇക്കാര്യം സംസാരിക്കുകയോ പരിപാടിയില്‍ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. സ്വപ്നയെ പ്രവേശിപ്പിച്ചിട്ടുള്ള മെഡിക്കല്‍ ‍കോളേജിലെ പതിനാറാം വാര്‍ഡില്‍ ഇടതു സഹയാത്രികരായ ജീവനക്കാരെ മാത്രമായിരുന്നു അന്ന് ജോലിക്ക് നിയോഗിച്ചിരുന്നത്. ഈ നടപടികളും സ്ഥലം എം.എല്‍.എ യെ അറിയിക്കാതെ പരിപാടി ഉദ്ഘാടനം ചെയ്തതും ദുരൂഹമാണ്. മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ വീണ്ടും പ്രവേശിക്കപ്പെട്ടിട്ടുള്ള സ്വപ്നയെയും റമീസിനെയും മുഴുവന്‍ സമയവും  നിരീക്ഷിക്കുകയും, പതിനാറാം വാര്‍ഡിലും നാലും വാര്‍ഡിലും മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുകയും, എ.സി. മൊയ്തീന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും വേണ്ടമെന്ന് അനില്‍ അക്കര എം.എല്‍.എ എന്‍.ഐ.എ യോട് ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍